തിരുവനന്തപുരം: സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി . സ്കൂൾ മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മിക്ക സംഘടനകളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.
“സമയ മാറ്റവുമായി ബന്ധപ്പെട്ട് ചില പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് അസോസിയേഷനുമായി ഒരു യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിൽ സർക്കാർ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലർ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചു. അതിന്റെ ബുദ്ധിമുട്ടുകൾ അവരെ അറിയിച്ചു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, അടുത്ത അധ്യയന വർഷം അവ പരിശോധിക്കും,” മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുമായുള്ള ചർച്ചകളിൽ തൃപ്തിയുണ്ടെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ചർച്ചകൾ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഉമർ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും മദ്രസ സമയക്രമത്തിൽ മാറ്റമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
നേരത്തെ സർക്കാരിന്റെ ഈ സമയമാറ്റത്തിനെതിരെ സമസ്ത രംഗത്ത് വന്നിരുന്നു. ഓണം, ക്രിസ്മസ് അവധി ദിനങ്ങൾ വെട്ടി കുറച്ച് ക്ലാസുകൾ നടത്തണമെന്നും, മദ്രസ സമയം മാറ്റില്ലെന്നും സമസ്ത പറഞ്ഞിരുന്നു.

