മോസ്കോ: വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ക്ഷമ ചോദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസര്ബൈജാന് പ്രസിഡന്റുമായി പുടിന് ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുടിന് പറഞ്ഞു.
അസര്ബൈജാന് എയര്‍ലൈന്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്ബൈജാന് എയര്‍ലൈന്‍സ് ആരോപിച്ചിരുന്നു. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ പറഞ്ഞിട്ടില്ല.
വിമാനാപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേരെങ്കിലും മരിച്ചതായി കസാഖിസ്ഥാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റും ഉള്‍പ്പെടുന്നു. അസര്ബൈജാന്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.