ബസ്തർ ; ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ നീക്കം ശക്തമാക്കിയതിനു പിന്നാലെ തലയ്ക്ക് 8 ലക്ഷം രൂപ (ഏകദേശം 1.8 മില്യൺ ഡോളർ) പ്രതിഫലം പ്രഖ്യാപിച്ച മാവോയിസ്റ്റ് കമാൻഡർ പോലീസിൽ കീഴടങ്ങി . പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) കമ്പനി നമ്പർ 5 ൽ സജീവമായിരുന്ന ദർസു ഷോരിയാണ് കീഴടങ്ങിയത്.
മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചാണ് ദർസു ഷോരി കീഴടങ്ങിയതെന്ന് കാങ്കർ പോലീസ് സൂപ്രണ്ട് നിഖിൽ രകേച്ച പറഞ്ഞു. കീഴടങ്ങുന്ന സമയത്ത് എകെ-47 അസോൾട്ട് റൈഫിളും ചില ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളും ഷോരി പോലീസിന് കൈമാറി. മാവോയിസ്റ്റുകളുടെ നോർത്ത് ബസ്തർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ ഇയാൾ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
പിപിസിഎം അംഗമായിരുന്നു ഷോരി . ദർസു ഷോരിയിൽ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രദേശത്ത് സജീവമായ മറ്റ് മാവോയിസ്റ്റ് കേഡറുകളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് നക്സലൈറ്റുകളെയും കീഴടങ്ങാനും മുഖ്യധാരയിലേക്ക് മടങ്ങാനും പോലീസ് പ്രോത്സാഹിപ്പിക്കുകയാണ്.
ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി. സുന്ദർരാജ് ഷോരിയുടെ കീഴടങ്ങലിനെ സ്വാഗതം ചെയ്തു. സമീപ ദിവസങ്ങളിൽ നിരവധി മാവോയിസ്റ്റ് കേഡർമാർ അക്രമം ഉപേക്ഷിച്ച് സമൂഹത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഒരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുനരധിവാസത്തിന്റെ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

