ന്യൂഡൽഹി : ദേശീയ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യ എണ്ണ വാങ്ങലിനുള്ള സ്രോതസ്സുകൾ നിർണ്ണയിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഊർജ്ജ കൈമാറ്റമടക്കമുള്ളവയ്ക്കായി ഒന്നിലധികം സ്രോതസ്സുകൾ നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ തന്ത്രമെന്ന് വിക്രം മിസ്രി പറഞ്ഞു.
‘ ആഗോള ഊർജ്ജ വിപണിയിൽ വില സ്ഥിരപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്ഥിരതയുള്ള ഊർജ്ജ വിലയും എല്ലാ രാജ്യങ്ങൾക്കും സുരക്ഷിതവും വിശ്വസനീയവുമായ ഊർജ്ജ വിതരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കും മറ്റ് നിരവധി അയൽ രാജ്യങ്ങൾക്കും ഒരേ പോലെ താൽപ്പര്യമുണ്ട് . എണ്ണ എവിടെ നിന്ന് വാങ്ങണമെന്ന് എണ്ണക്കമ്പനികളാണ് യഥാർത്ഥത്തിൽ തീരുമാനിക്കുന്നത്. എന്നാൽ ഈ തീരുമാനങ്ങൾ പ്രധാനമായും വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
നമ്മൾ ഒരു വികസ്വര സമ്പദ്വ്യവസ്ഥയാണ്. നമ്മുടെ വിഭവ ലഭ്യതയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം.ഊർജ്ജ കാര്യങ്ങളിൽ നമ്മുടെ മുൻഗണന ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണെന്നതിൽ മാറ്റമില്ല.ശരിയായ വിലയിലും വിശ്വസനീയവും സുരക്ഷിതവുമായ വിതരണങ്ങളിലൂടെയും അവർക്ക് മതിയായ ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
സമീപ വർഷങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥ ഗണ്യമായ അനിശ്ചിതത്വങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട് . ഇത് ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ ഒരു പ്രധാന ഉപഭോക്താവ് മാത്രമല്ല, ആഗോള ഊർജ്ജ വിപണിയെ സ്ഥിരപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മൾ പല രാജ്യങ്ങളിൽ നിന്നും ഊർജ്ജം വാങ്ങുന്നു. ഈ മേഖലയിൽ നമ്മൾ കൂടുതൽ ചോയിസുകൾ തേടുമ്പോൾ നമ്മൾ കൂടുതൽ സുരക്ഷിതരായിരിക്കും,” വിക്രം മിസ്രി പറഞ്ഞു.

