ലക്നൗ : മദ്രസ ഇമാമിന്റെ കുടുംബത്തെ വക വരുത്തി മദ്രസ വിദ്യാർത്ഥികൾ . ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഗംഗ്നൗലിയിലാണ് സംഭവം. മുഫ്തി ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന , പെൺമക്കളായ സോഫിയ , സുമയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവ സമയത്ത് മുഫ്തി ഇബ്രാഹിം താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ദിയോബന്ദിലായിരുന്നു.
മദ്രസയിൽ പഠിച്ചിരുന്ന 15 ഉം 16 ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കുറ്റകൃത്യം ചെയ്തത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. പഠനത്തിനിടെ മുഫ്തി ശകാരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് മദ്രസ വിദ്യാർത്ഥികളുടെ മൊഴി.
രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ പള്ളി സമുച്ചയത്തിലെ ഒരു മുറിയിൽ നിന്നാണ് കണ്ടെടുത്തത്. . പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത ശേഷമായിരുന്നു കൃത്യം . മുഫ്തി ഇബ്രാഹിം ചില സമയങ്ങളിൽ മദ്രസയിൽ പഠിപ്പിച്ചിരുന്നു. മറ്റ് സമയങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യ ഇസ്രാനയും പഠിപ്പിച്ചിരുന്നു. മുഫ്തിയുടെ ശകാരവും മർദനവും കണ്ട് മനം മടുത്താണ് കൊലപാതകമെന്ന് കുട്ടികൾ പറഞ്ഞു.
ശനിയാഴ്ച, മുഫ്തി ദിയോബന്ദിലേക്ക് പോയെന്ന് അറിഞ്ഞാണ് ചുറ്റികയുമായി പള്ളിയിലെത്തിയത് . ആദ്യം ഇസ്രാനയെ ആക്രമിച്ചു, പെൺകുട്ടികൾ കരഞ്ഞതോടെ അവരെയും ആക്രമിച്ച് കൊലപ്പെടുത്തി.. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കുട്ടികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

