- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ അയർലന്റിലെ ബീച്ചും. കൗണ്ട് മയോയിലെ കീം ബീച്ച് ആണ് ലോകത്തെ തന്നെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ ഒന്നായി മാറിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള മണലും, നീല നിറത്തിലുള്ള ജലവുമുള്ള കീം ബീച്ച് അയർലന്റിലെ ഏറ്റവും മികച്ച ബീച്ച് കൂടിയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലും കീം ബീച്ച് ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ച് ആണ് ഇത്. ലോകത്തെ മികച്ച ബീച്ചുകളിൽ 48ാം സ്ഥാനമാണ് കീം ബീച്ചിന് ഉള്ളത്.
ഡബ്ലിൻ: അയർലന്റിലെ കാറ് ഉടമകളോട് നാല് ഇലക്ട്രോണിക് വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്ത് ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് പ്രത്യേകം കരുതൽ വേണമെന്നും അധികൃതർ വ്യക്തമാക്കി. സ്മാർട് ഫോണുകൾ, എംപി3 പ്ലെയറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുത് എന്നാണ് നിർദ്ദേശം. 40 ഡിഗ്രിയെക്കാൾ ഉയർന്ന താപനിലയുമായി ഇവ സമ്പർക്കത്തിൽ വരുമ്പോൾ പൊട്ടിത്തെറിയ്ക്കാനും കാറിനുള്ളിൽ തീപിടിയ്ക്കാനും സാദ്ധ്യതയുണ്ട്. അതിനാലാണ് ഈ ഉപകരണങ്ങൾ കാറുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കാറിനുള്ളിൽ സൂക്ഷിക്കരുതെന്നും നിർദ്ദേശിക്കുന്നു. സൂര്യരശ്മികൾ പ്ലാസ്റ്റിക് കുപ്പികളിൽ തട്ടുമ്പോൾ രാസപ്രവർത്തനം സംഭവിക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിൽ രാസവസ്തുക്കൾ കലരുകയും ചെയ്യും. ഇത് കുടിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. അതേസമയം വാഹനങ്ങളിൽ അവശ്യമരുന്നുകളും സൺസ്‌ക്രീനും കരുതണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
കോർക്ക്: മോട്ടോർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 കാരിയ്ക്ക് ദാരുണാന്ത്യം. കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെസ്റ്റ് കോർക്കിലെ എനിസ്‌കീനിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മോട്ടോർ റേസിംഗ് 13 കാരിയും പങ്കെടുത്തിരുന്നു. ഹീറ്റ് റേസിംഗ് മത്സരത്തിനിടെ പെൺകുട്ടിയുടെ വാഹനം നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ സൺഡേ സ്‌കൂളിലെ കുട്ടികളുടെ ബാലകലോത്സവം തിങ്കളാഴ്ച. കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്‌കൂൾ ആണ് വേദി. ഇടവക മെത്രപ്പൊലീത്ത അഭിവന്ദ്യ തോമസ് മോർ അലക്‌സാന്ത്രയോസ് തിരുമേനി പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ഓടെയാണ് പരിപാടിയുടെ ഉദ്ഘാടനം. തുടർന്ന് നടക്കുന്ന പരിപാടികളിൽ വൈദികരും ഭാരവാഹികളും സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പങ്കെടുക്കും.
ലണ്ടൻ: ജിഎഎ ( ഗാലിക് അത്ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ പൊതു അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ. ബെൽഫാസ്റ്റ് അപ്പീൽ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം. വെള്ളിയാഴ്ച ആയിരുന്നു ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഐറിഷ് കോടതി ശരിവച്ചത്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. നാല് ആഴ്ചയ്ക്ക് ശേഷം പൊതു അന്വേഷണം നടത്തണം എന്നാണ് ഐറിഷ് കോടതിയുടെ നിർദ്ദേശം. പൊതു അന്വേഷണം നടത്താത്തതിൽ കോടതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.
ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ പിടിയിലായത് പാലസ്തീൻ അനുകൂലികൾ. അറസ്റ്റിലായ മൂന്ന് പേരും പാലസ്തീൻ അനുകൂല പ്രവർത്തകർ ആണന്ന് പാലസ്തീൻ ആക്ഷൻ ഐർ ഗ്രൂപ്പ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഷാനൻ വിമാനത്താവളത്തിലേക്ക് മൂന്നംഗ സംഘം വാഹനം ഓടിച്ച് കയറ്റിയത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം കോ ക്ലെയറിലെ പോലീസ് സ്‌റ്റേഷനിലാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചിരുന്നത്.
ഡബ്ലിൻ: റോഡ് അപകടങ്ങളിൽ എസ്‌യുവി പോലുള്ള വലിയ വാഹനങ്ങളാണ് കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നത് എന്ന് റോഡ് പോലീസിംഗ് യൂണിറ്റ് മേധാവി. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങളുമായി യാത്ര ചെയ്യുന്ന ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മേധാവി ജെയ്ൻ ഹംഫ്രീസ് പറഞ്ഞു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജെയ്ൻ ഹംഫ്രീസിന്റെ നിർദ്ദേശം. റോഡുകളിൽ ചെറിയ കാറുകൾ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളെക്കാൾ വലിയ നാശനഷ്ടമാണ് വലിയ വാഹനങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് ബ്രിട്ടണിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. വഴിയിലൂടെ പോകുന്നവരെ സാധാരണ കാറും എസ് യുവി പോലുള്ള വലിയ വാഹനങ്ങളും ഇടിയ്ക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടം വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ വാഹനങ്ങൾ ഇടിച്ചാൽ മരണത്തിനുള്ള സാദ്ധ്യത 44 ശതമാനം കൂടുതലാണ്. കുട്ടികളെ ഇടിച്ചാൽ അവർ മരിക്കാനുള്ള സാദ്ധ്യത 82 ശതമാനം കൂടുതൽ ആണെന്നും ജെയ്ൻ ഹംഫ്രീസ് വ്യക്തമാക്കി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.
ഡബ്ലിൻ: ബിസിനസ് യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി അയർലന്റിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ. ഇതിനായി കർമ്മ പദ്ധതി ആവിഷ്‌കരിച്ചു. ബിസിനസ് ഇവന്റ്‌സ് 2030 എന്ന പേരിലാണ് പുതിയ കർമ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകും. അയർലന്റിനെ കോർപ്പറേറ്റ് ഇവന്റുകളുടെയും ബിസിനസ് യാത്രകളുടെയും ലക്ഷ്യസ്ഥാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി വിവിധ മേഖലകളുടെയും, വ്യവസായ പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാകും. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലകളിൽ ഒന്നാണ് ഇത്. 290 മില്യൺ യൂറോ ആണ് ഈ മേഖലയിൽ നിന്നും സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. ഇതിന് പുറമേ 22,000 തൊഴിൽ അവസരങ്ങളും ഈ മേഖല മുന്നോട്ട് വയ്ക്കുന്നു.
ഡബ്ലിൻ: പെരെഗ്രിൻ ഫാൽക്കണുകളെ നിരീക്ഷിക്കാൻ നോർതേൺ അയർലന്റിൽ ഡ്രോണുകൾ വിന്യസിക്കും. ഇവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണുകൾ വിന്യസിച്ച് നിരീക്ഷിക്കുന്നത്. വടക്കൻ മേഖലയിൽ പെരെഗ്രിൻ ഫാൽക്കണെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലന്റ് നടപടി സ്വീകരിക്കുന്നത്. വിഷം നൽകിയും വെടിവച്ചും , കെണിവച്ചും ഈ പക്ഷികളെ ആളുകൾ കൊല്ലുന്നുണ്ട്. മുട്ടകൾ മോഷ്ടിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇവയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ കൂടുകളും പ്രജനന മേഖലകളും പോലീസ് നിരീക്ഷിക്കും. ഓപ്പറേഷൻ റാപ്റ്റർ- പെരെഗ്രിൻ വാച്ച് എന്നാണ് ഈ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഡബ്ലിൻ: ദീപ ദിനമണി (38)യുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും ഇനിയും മോചിതരാകാതെ കുടുംബം. ദീപയുടെ കൊലപാതകം കുടുംബത്തിനുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സഹോദരൻ ഉല്ലാസ് കോടതിയിൽ പറഞ്ഞു. 2023 ജൂലൈ 14 ന് ആയിരുന്നു ദീപ ദിനമണിയെ ഭർത്താവ് റെജിൻ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ റെജിൻ രാജിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിപ്രസ്താവന ഹിയറിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിലായിരുന്നു ദീപയുടെ കൊലപാതകം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും തങ്ങൾ മോചിതരായിട്ടില്ലെന്ന് ഉല്ലാസ് വ്യക്തമാക്കിയത്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് റെജിൻ രാജിന് സെൻട്രൽ ക്രിമിനൽ കോടതി വിധിച്ചത്. തന്റെ സഹോദരിമാത്രമല്ല, മറിച്ച് നല്ല സുഹൃത്ത് കൂടിയായിരുന്നു ദീപയെന്ന് ഉല്ലാസ് കോടതിയിൽ പറഞ്ഞു. അപ്രതീക്ഷിത സംഭവം രക്ഷിതാക്കളെ തകർത്തു. അവളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം തോന്നുന്നു. ദീപയുടെ ഒർമ്മകൾ ഇപ്പോഴും വേട്ടയാടുകയാണെന്നും ഉല്ലാസ് കോടതിയിൽ വ്യക്തമാക്കി.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
