ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് നിയമവിരുദ്ധ ബംഗ്ലാദേശികളെയും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഉടൻ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി രേഖ ഗുപ്ത, പോലീസ് കമ്മീഷണർ എന്നിവരുമായി നടന്ന ഉന്നതതല യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
നിയമവിരുദ്ധ ബംഗ്ലാദേശികളെയും റോഹിംഗ്യൻ മുസ്ലീങ്ങളെയും സഹായിക്കുന്ന മുഴുവൻ ശൃംഖലയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാവരുതെന്നും അമിത് ഷാ പറഞ്ഞു.നഗരത്തിലെ അന്തർസംസ്ഥാന സംഘങ്ങളെ നിഷ്കരുണം ഇല്ലാതാക്കുക എന്നതാണ് ഡൽഹി പോലീസിന്റെ മുൻഗണന ,അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്, അത് കർശനമായി കൈകാര്യം ചെയ്യണം. അവരെ തിരിച്ചറിഞ്ഞ് നാടുകടത്തണം
ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ, തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന പോലീസ് സ്റ്റേഷനുകൾക്കും സബ് ഡിവിഷനുകൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശികളും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരും രാജ്യത്തേക്ക് കടക്കുന്നതിനും അവരുടെ രേഖകൾ തയ്യാറാക്കുന്നതിനും ഇവിടെ താമസിക്കാൻ സൗകര്യമൊരുക്കുന്നതിനും സഹായിക്കുന്ന മുഴുവൻ ശൃംഖലയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണം. ‘ – അമിത് ഷാ വ്യക്തമാക്കി.