ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ ബ്ലോക്ക് നേതാക്കൾ ഡൽഹിയിലെ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി . നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമോ വേണ്ടയോ എന്നും തുടർന്നുള്ള നടപടി എന്തായിരിക്കണമെന്നും സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് മാർച്ച് .
മാർച്ചിന് മുന്നോടിയായി, രാഹുൽ ഗാന്ധിയുടെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. മാർച്ച് ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടി.ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ ഗാന്ധി സ്മൃതിയിലേക്ക് പോകാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
“ഞങ്ങളുടെ സംഘം റോഡിലാണ്, അതിനാൽ ഞങ്ങളും റോഡിലിറങ്ങണമെന്ന് എല്ലാ പ്രതിപക്ഷ എംപിമാരും കരുതി,” എന്നാണ് മാർച്ചിനെ പറ്റി രാഹുൽ ഗാന്ധി പറഞ്ഞത്. ഡൽഹിയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, പി ചിദംബരം, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, രേണുക ചൗധരി, മറ്റ് ഇന്ത്യാ ബ്ലോക്ക് നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന പ്രതിപക്ഷ നേതാക്കൾ യോഗത്തിലും മാർച്ചിലും പങ്കെടുത്തു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ശിവസേന (യുബിടി) തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള നേതാക്കളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

