ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന് സമീപം പാകിസ്ഥാൻ ആർമിയുടെ എംഐ-17 ഹെലികോപ്റ്റർ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 21 സൈനികർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണതെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.
പാക് അധീന കശ്മീരിൽ നിരോധിത സഖ്യമായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ആഹ്വാനം ചെയ്ത വ്യാപകമായ പ്രതിഷേധങ്ങൾക്കും സമരത്തിനുമിടയിലാണ് അപകടം ഉണ്ടായിരിക്കുന്നത് . എന്നാൽ ഇത് രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം അധികൃതർ സൂചിപ്പിച്ചിട്ടില്ല.
മുസാഫറാബാദിനടുത്തുള്ള ഹെലിപാഡിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. അടിയന്തര സൈനിക രക്ഷാ സംഘങ്ങളും സ്ഥലത്തെത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും വിമാനത്തിന്റെ എല്ലാ സാങ്കേതികവും പ്രവർത്തനപരവുമായ വശങ്ങൾ പരിശോധിക്കാനും അന്വേഷണ ബോർഡിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
എം ഐ -17 റഷ്യൻ രൂപകൽപ്പന ചെയ്ത മീഡിയം-ലിഫ്റ്റ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററാണ്. സൈനിക വിന്യാസം, ലോജിസ്റ്റിക്സ് പിന്തുണ, അടിയന്തര ദൗത്യങ്ങൾ എന്നിവയ്ക്കായി പാകിസ്ഥാൻ സായുധ സേന ഈ ഹെലികോപ്റ്റർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് . ധാരാളം ആളുകളെയും ഉപകരണങ്ങളെയും വഹിക്കാൻ കഴിവുള്ള സൈനിക ഹെലികോപ്റ്ററുകളിൽ ഒന്നാണിത്.
പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

