കൊച്ചി ; സംസ്ഥാനത്ത് ഭരണത്തിലിരുന്ന മുൻ എൽഡിഎഫ് സർക്കാർ ധനകാര്യം നന്നായി മാനേജ് ചെയ്തുവെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് . യുഡിഎഫ് അധികാരത്തിലേറുന്ന ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുമോയെന്നും, 6000 കോടി രൂപ ബാലൻസ് ഉണ്ടായിരുന്നൂവെന്ന് മുൻ ധനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സംസ്ഥാന റവന്യു വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമേ കേരളത്തിന് ലഭിക്കുന്നുള്ളൂ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് അത് 50 ശതമാനത്തിലേറെ ലഭിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും മറ്റും തുക കുടിശികയാക്കുന്നു. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വെട്ടിക്കുറയ്ക്കുന്നു. ഇതിനൊക്കെ എതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു തവണയെങ്കിലും യുഡിഎഫ് പ്രതിഷേധിച്ചിട്ടുണ്ടോ? കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ശബ്ദിച്ചിട്ടുണ്ടോ? ഇനിയെങ്കിലും ഈ നയങ്ങൾ തിരുത്തണം. കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ പോരാടാൻ തയ്യാറാകണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….
നയാ പൈസയില്ല…. സാമ്പത്തിക പ്രതിസന്ധി വിദഗ്ദരുമായി മുഖ്യമന്ത്രിയുടെ ചർച്ച” ഇതാണ് മനോരമയുടെ തലക്കെട്ട്. അതേ വാർത്തയിൽ കാണാം ക്ഷേമ പെൻഷൻ 25 മുതൽ ▪️1070 കോടി രൂപ അനുവദിച്ചു.
നയാ പൈസ ഇല്ലെങ്കിൽ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു? ഈ മാസം മുതൽ ആശമാർക്ക് 3000 രൂപയും അങ്കണവാടിക്കാർക്ക് 1000 രൂപ വീതവും എങ്ങനെ അനുവദിച്ചു? യുഡിഎഫ് അധികാരത്തിലേറുന്ന ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുമോ? 6000 കോടി രൂപ ബാലൻസ് ഉണ്ടായിരുന്നൂവെന്ന് മുൻ ധനമന്ത്രി. എങ്ങനെ ഒരു നയാ പൈസയില്ലായെന്നു പറയാനാകും?
ഒരു ദിവസത്തെ ട്രഷറിയിലെ ക്യാഷ് ബാലൻസ് ഉയർത്തിപ്പിടിച്ച് സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായെന്നു വാദിക്കാനല്ല എന്റെ ശ്രമം. സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ഇന്നലെയും ഉണ്ട്, ഇന്നും ഉണ്ട്. അത് എങ്ങനെ മാനേജ് ചെയ്യുന്നൂവെന്നതാണ് വെല്ലുവിളി. അല്ലാതെ നയാ പൈസയില്ലായെന്നു നിലവിളിച്ചു നടക്കുകയല്ല വേണ്ടത്.
എൽഡിഎഫ് സർക്കാർ ധനകാര്യം നന്നായി മാനേജ് ചെയ്തു. യുഡിഎഫ് ഭരണത്തിന്റെ അവസാന വർഷം 2015-16-ൽ 94000 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ മൊത്തം ചെലവ്. എന്നാൽ കഴിഞ്ഞ വർഷം മൊത്തം സർക്കാർ ചെലവ് 1.98 ലക്ഷം കോടി രൂപയാണ്. ഇരട്ടിയിലേറെ.
മേൽപ്പറഞ്ഞത് റവന്യു ചെലവും മൂലധനച്ചെലവും അടക്കം മൊത്തം ചെലവാണ്. മൂലധനച്ചെലവ് മാത്രമെടുത്താൽ എന്താണ് സ്ഥിതി? യുഡിഎഫിന്റെ കഴിഞ്ഞ അഞ്ച് വർഷ ഭരണക്കാലത്ത് 24500 കോടി രൂപയാണ് മൂലധനച്ചെലവ്. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ച് വർഷ ഭരണക്കാലത്ത് 47600 കോടി രൂപ. രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് 70000 കോടി രൂപ. ഇത് ബജറ്റിൽ നിന്നുള്ള ചെലവ്. ഇതിനോടൊപ്പം ബജറ്റിനു പുറത്ത് കിഫ്ബി വഴി നേരിട്ടും അല്ലാതെയും ചെലവഴിച്ച പണവും കൂടി കണക്കിലെടുത്താൽ അതും വരും ഒരുലക്ഷത്തിലേറെ കോടി രൂപ. അങ്ങനെ മൂലധനച്ചെലവ് 2 ലക്ഷം കോടി രൂപയിലേറെ വരും.
ഇത്രയും മൂലധനച്ചെലവിന് മുടക്കുമ്പോഴും റവന്യു ചെലവുകൾക്ക് ആവശ്യത്തിന് റവന്യു വരുമാനം ഇല്ലാത്തതുകൊണ്ട് പല ചെലവുകളും മാറ്റിവയ്ക്കേണ്ടി വന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്തുകൊണ്ട്? ഈയൊരു അവസ്ഥ കേന്ദ്ര സർക്കാർ മനപൂർവ്വം സൃഷ്ടിച്ചതാണ്. സംസ്ഥാന റവന്യു വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമേ കേരളത്തിന് ലഭിക്കുന്നുള്ളൂ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് അത് 50 ശതമാനത്തിലേറെ ലഭിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും മറ്റും തുക കുടിശികയാക്കുന്നു. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വെട്ടിക്കുറയ്ക്കുന്നു.
ഇതിനൊക്കെ എതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു തവണയെങ്കിലും യുഡിഎഫ് പ്രതിഷേധിച്ചിട്ടുണ്ടോ? കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ശബ്ദിച്ചിട്ടുണ്ടോ? ഇനിയെങ്കിലും ഈ നയങ്ങൾ തിരുത്തണം. കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ പോരാടാൻ തയ്യാറാകണം.
ഏതായാലും ധവളപത്രം ഇറക്കുന്നത് നന്നായി 2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴും ധവളപത്രം ഇറക്കിയിരുന്നു. ഇതിനു നിയോഗിച്ചിരിക്കുന്ന കമ്മിറ്റിക്ക് വസ്തുനിഷ്ഠമായി ഈ കർത്തവ്യം നിർവ്വഹിക്കാൻ കഴിയട്ടെ. പക്ഷേ, മൂന്ന് ചോദ്യങ്ങൾക്ക് ധവളപത്രം മറുപടി പറഞ്ഞേ പറ്റൂ. മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സർക്കാരിനെ ആക്ഷേപിക്കാൻ ഉയർത്തിയ ആരോപണങ്ങളാണ് അവ.
ഒന്ന്, 25000 കോടി രൂപയുടെ നികുതി കുടിശിക ഉണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. അവ പിരിക്കാൻ കുറ്റകരമായ അനാസ്ഥ എൽഡിഎഫ് സർക്കാർ കാണിച്ചെന്നും ആക്ഷേപമുണ്ട്. ഇതിൽ എത്ര കോടി രൂപ ഈ വർഷം പിരിച്ചെടുക്കും? പ്രതിസന്ധി തീർക്കാൻ കുടിശിക മാത്രം പിരിച്ചെടുത്താൽ മതിയെന്നായിരുന്നല്ലോ സതീശന്റെ വാദം.
രണ്ട്, സ്വർണ്ണത്തിൽ നിന്ന് ഇപ്പോൾ ജി.എസ്.ടി വരുമാനം ഏതാണ്ട് 600 കോടി രൂപയാണ്. സ്വർണ്ണ വില്പനയുടെ ടേണോവർ വച്ചു നോക്കിയാൽ 15000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഈ വർഷം എത്ര കോടി രൂപ സ്വർണ്ണത്തിൽ നിന്നും പിരിച്ചെടുക്കും?
മൂന്ന്, സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് 25000 കോടി രൂപ ഐ.ജി.എസ്.ടി കേരളത്തിന് നഷ്ടപ്പെട്ടുവെന്നതാണ് മറ്റൊരു വിമർശനം. ജി.എസ്.ടിയിൽ കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാൽ മാത്രമേ കാര്യങ്ങൾ നടക്കൂ. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത്? അടുത്ത അഞ്ച് വർഷംകൊണ്ട് ഐ.ജി.എസ്.ടി എത്ര കൂടുതൽ പിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു?
ഈ ചോദ്യങ്ങൾക്ക് ധവളപത്രം മറുപടി നൽകണം. അല്ലെങ്കിൽ ഈ ആരോപണങ്ങൾ ഏറ്റവും ശക്തമായി ഉന്നയിച്ചുകൊണ്ടിരുന്ന വി.ഡി. സതീശൻ മറുപടി നൽകിയാൽ മതിയാകും. അദ്ദേഹത്തിന്റെ വിമർശനങ്ങൾ ശരിയാണെങ്കിൽ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകേണ്ട കാര്യമില്ല. കുടിശിക തീർത്തു പിരിക്കുക, ജി.എസ്.ടി പൂർണ്ണമായും പിരിച്ചെടുക്കുക. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരും

