മലപ്പുറം: വാൽപ്പാറയിൽ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്ന് മലപ്പുറത്തെ ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ആംബുലൻസിലാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്. പാങ്ങ പള്ളിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. അധ്യാപകർക്ക് വിടപറയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ സ്കൂളിലെത്തി. അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എത്തി.
പൊള്ളാച്ചിയിൽ നിന്ന് ഇന്ന് രാവിലെ 6.15 ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറത്തേക്ക് പുറപ്പെട്ടു. പൊള്ളാച്ചി ആശുപത്രിയിൽ ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച പോസ്റ്റ്മോർട്ടം ഇന്ന് പുലർച്ചെ 4 മണിയോടെ പൂർത്തിയായി. മലപ്പുറം പാങ്ങ പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിൽ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 നാണ് വാൽപ്പാറ പതിമൂന്നാം ഹെയർപിൻ വളവിൽ 800 അടി താഴ്ചയിലേക്ക് വീണത്.
താഴേക്ക് ഇറങ്ങുന്നതിനിടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്യുകയായിരുന്നു.
പൊതുദർശനത്തിന് ശേഷം, വിവിധ മൊഹല്ലകളിൽ അന്ത്യകർമ്മങ്ങൾ നടക്കും. മജീദിനെയും റുക്കിയയെയും മറ്റത്ത് മഹലിൽ സംസ്കരിക്കും. റംല, സാജിദ, ഷാക്കിന എന്നിവരെ പാങ്ങ് ജുമാ മസ്ജിദിൽ സംസ്കരിക്കും. സുഹറയെയും മകൻ ഹിഷാമിനെയും കിഴക്കൻ പാങ്ങ മസ്ജിദിൽ സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും.

