ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി . അടുത്ത വാദം കേൾക്കൽ ഏപ്രിൽ 21 ലേക്ക് ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ച് നിശ്ചയിച്ചു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച ഒരു നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്കാന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. 2024 നവംബര്‍ 25നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന് കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന് സമയം നീട്ടി നല്‍കുകയായിരുന്നു .
പൗരത്വ പ്രശ്നം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനും കര്‍ണാടകയിലെ ബിജെപി നേതാവുമായ എസ് വിഘ്നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് . ഈ മാസം ആദ്യം, രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഒരു ഹർജി സമർപ്പിച്ചിരുന്നു.