ആലപ്പുഴ : കേരളത്തിലെ കോൺഗ്രസിന് മുസ്ലീം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . എടത്വ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോയത്തിൽ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലീം രാജ്യം സൃഷ്ടിക്കാനും , ശരിയത്ത് നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ചായക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലീം വിഭാഗം സ്വീകരിക്കുന്നത് .
കാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങുന്നവർക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല . സംഘടിതമായി ഒത്തു ചേർന്നാൽ മാത്രമേ സമുദായത്തിന് അർഹമായത് നേടിയെടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് അടുത്തിടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതിനെതിരെ കാന്തപുരം അടക്കമുള്ള മുസ്ലീം നേതാക്കളും രംഗത്തെത്തിയിരുന്നു.
എന്നാൽ തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും, . കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നുമായിരുന്നു വെള്ളാപ്പളിയുടെ നിലപാട് . ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് സമുദായത്തിനു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

