തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കാണാതായ കേസിൽ ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് . ആറ് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ഫോർട്ട് പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് സുപ്രധാന ഉത്തരവ്.
ശ്രീകോവിലിന്റെ വാതിൽ സ്വർണ്ണം പൂശാൻ സ്ട്രോങ്ങ് റൂമിൽ നിന്ന് കൊണ്ടുപോയ 13 പവൻ സ്വർണ്ണമാണ് കാണാതായത്. ദിവസങ്ങൾക്ക് ശേഷം പോലീസ് അന്വേഷണത്തിൽ മണലിൽ പൊതിഞ്ഞ സ്വർണ്ണം കണ്ടെത്തി. സ്ട്രോങ്ങ് റൂമിൽ നിന്ന് 30 മീറ്റർ അകലെ വടക്കൻ നടയ്ക്ക് സമീപത്ത് നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന് വ്യക്തമായപ്പോൾ ചെളിയിൽ ഉപേക്ഷിച്ചതായി സംശയിക്കുന്നതായാണ് ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞിരുന്നു.
വടക്കൻ നടയ്ക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന് സമീപമാണ് സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണം സൂക്ഷിച്ചിരുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിനും ഇടയിൽ സ്വർണ്ണകമ്പി കിടക്കുന്നതായും കണ്ടെത്തി. ശ്രീകോവിലിന്റെ മുൻവാതിലിലെ പഴയ സ്വർണ്ണത്തകിട് മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. താൽക്കാലികമായി നിർത്തിവച്ചിരുന്ന പണി പുനരാരംഭിച്ചപ്പോൾ, ഒരു സ്വർണ്ണക്കമ്പി കാണാതായിരുന്നു . ഇക്കാര്യത്തിലും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തി. ഇതിനിടയിലാന് ചെളിയിൽ നിന്ന് സ്വർണ്ണം കണ്ടെത്തിയത് . അതിനുമുമ്പ് ഇതേ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് സ്വർണ്ണം കണ്ടെത്താനായില്ല.

