ബെംഗളൂരു : സംസ്ഥാന കോൺഗ്രസ് സർക്കാർ ‘മൃദു ഹിന്ദുത്വ നിലപാട്’ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കർണാടക മുസ്ലീം ഓർഗനൈസേഷൻസ് ഫെഡറേഷൻ . ഗോവധ നിരോധനം പിൻവലിക്കണമെന്നും, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
മുസ്ലീം സംഘടനകളുടെ സമ്മേളനത്തിൽ, സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.’കോൺഗ്രസ് സർക്കാർ എന്താണ് പറഞ്ഞത്? എന്താണ് ചെയ്തത്? അടുത്തതായി എന്ത് ചെയ്യണം ?’ എന്ന തലക്കെട്ടിലുള്ള ഒരു റിപ്പോർട്ടും സമയപരിധിക്കുള്ളിൽ നിറവേറ്റണമെന്ന് ആവശ്യപ്പെടുന്ന ആവശ്യങ്ങളുടെ പട്ടികയും സംഘടന പുറത്തിറക്കി.
ഈ റിപ്പോർട്ടിന്റെ പകർപ്പ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിമാർ, കോൺഗ്രസ് പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷവും വർഗീയ വിഭജനവും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സമുദായ നേതാക്കൾ ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കൂടാതെ, 2B വിഭാഗത്തിൽ മുസ്ലീങ്ങൾക്ക് നൽകിയിരുന്ന 4% സംവരണം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല, അത് 8% ആയി വർദ്ധിപ്പിക്കണമെന്നും സമുദായനേതാക്കൾ ആവശ്യപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ ഇതുവരെ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചിട്ടില്ല. മാത്രമല്ല ഗോവധ നിരോധനം കര്‍ഷകര്‍, മാംസ വ്യാപാരികള്‍, തൊഴിലാളികള്‍, ഗതാഗത മേഖലയിലുള്ളവര്‍ എന്നിവരുടെ ഉപജീവനമാര്‍ഗത്തെ ബാധിച്ചുവെന്നും സമുദായ നേതാക്കൾ പറയുന്നു.
ഹിജാബ് ഉത്തരവ് ഔദ്യോഗികമായി പിൻവലിക്കുക, മതപരിവർത്തന നിരോധന നിയമം പിൻവലിക്കുക, വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുക, സംവരണം പുനഃസ്ഥാപിക്കുക, ജാതി സർവേ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവച്ചു.

