ന്യൂഡൽഹി : ഗ്ലോബൽ ഫയർപവർ 2026-ലെ സൈനിക ശക്തി റാങ്കിംഗ് പുറത്തിറക്കി. ലോകമെമ്പാടുമുള്ള 145 രാജ്യങ്ങളുടെ സൈനിക ശക്തിയുടെ വാർഷിക റാങ്കിംഗാണിത് . ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനും സംഘർഷങ്ങൾക്കും ഇടയിൽ വരുന്ന റാങ്കിംഗ്, ഒരു രാജ്യത്തിന്റെ പവർ ഇൻഡക്സ് (PwrIndx) സ്കോറിന് കാരണമാകുന്ന 60-ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
യുഎസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് . 2005 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് യുഎസ് തന്നെയാണ് . രണ്ടും മൂന്നും സ്ഥാനത്തുള്ളത് റഷ്യയും,ചൈനയുമാണ് . ഇന്ത്യയും ദക്ഷിണ കൊറിയയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ആദ്യ അഞ്ച് റാങ്കിംഗുകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ വർഷം, ഫ്രാൻസ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.2025 ൽ ഏഴാം സ്ഥാനത്തും 2024 ൽ 11-ാം സ്ഥാനത്തുമെത്തിയ ശേഷം ഫ്രാൻസ് പട്ടികയിൽ ക്രമാനുഗതമായി മുന്നേറുകയാണ്.2026 ൽ ജപ്പാൻ ഒരു സ്ഥാനം ഉയർന്ന് ഏഴാം സ്ഥാനം നേടി.
0.2211 എന്ന PwrIndx സ്കോറോടെ ഇറ്റലി റാങ്കിംഗിൽ പത്താം സ്ഥാനം നിലനിർത്തി . അതേസമയം പാകിസ്ഥാന്റെ സൈനിക റാങ്കിംഗ് ഇടിവ് തുടരുകയാണ് . 2024-ൽ 9-ാം സ്ഥാനത്ത് നിന്ന് 2025-ൽ 12-ാം സ്ഥാനത്തേക്ക് താഴ്ന്ന പാകിസ്ഥാൻ 2026-ൽ 14-ാം സ്ഥാനത്തേക്ക് വീണ്ടും താഴ്ന്നു.

