ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അബ്ദുള്ള സലീമിനെതിരെ ഉത്തർപ്രദേശിലെ ഹിന്ദു സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. 83 പരാതികൾ മൗലാനയ്ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. യുപി പോലീസ് എപ്പോൾ വേണമെങ്കിലും മൗലാന സലീമിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
വിവിധ സ്ഥലങ്ങളിൽ മൗലാനയുടെ കോലം കത്തിച്ചു. ഇന്ന് തലസ്ഥാനമായ ലക്നൗവിൽ, രജപുത് കർണി സേന ഹസ്രത്ഗഞ്ചിൽ മൗലാനയുടെ കോലം കത്തിക്കും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കർണി സേന പ്രതിഷേധ പ്രകടനം നടത്തും. മൗലാന സലീമിനെതിരെ ലക്നൗവിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ബീഹാറിലെ അരാരിയ ജില്ലയിലെ മൗലാന അബ്ദുള്ള സലിം റംസാൻ മതപ്രഭാഷണത്തിനിടെ ഉത്തർപ്രദേശിൽ ഗോവധത്തിനെതിരെ നടപ്പിലാക്കിയ നിയമത്തിനെതിരെ സംസാരിച്ചിരുന്നു . ഇതിനിടയിൽ, യോഗി ആദിത്യനാഥിന്റെ അമ്മയ്ക്കെതിരെയും മോശം പരാമർശങ്ങൾ നടത്തി. അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ യോഗിയുടെ അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും , തന്റെ പ്രസ്താവനകൾ തെറ്റായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് മൗലാന രംഗത്തെത്തി.
“എന്റെ പ്രസംഗം തെറ്റായ രീതിയിലാണ് കാണിച്ചിരിക്കുന്നത്. ആ വീഡിയോ റമദാൻ മാസത്തിലേതല്ല, മറിച്ച് 2024 മെയ് 4-ലേതാണ്, അതായത് ഏകദേശം രണ്ടര വർഷം പഴക്കമുള്ളതാണ്. രണ്ടാമതായി, അതിൽ എല്ലാം പകുതിയായി അവതരിപ്പിച്ചിരിക്കുന്നു, ബാക്കി പകുതി മറച്ചുവെച്ചിരിക്കുന്നു. ഉറുദുവിൽ ‘മാതാ’ എന്ന വാക്ക് ഞങ്ങൾ ‘അമ്മ’ എന്ന പേരിൽ ഉപയോഗിച്ചു. ഞാൻ വേദങ്ങളും പഠിക്കുന്നു, ഗീതയെക്കുറിച്ചും ഞങ്ങൾ പ്രസംഗങ്ങൾ നടത്തുന്നു. നിങ്ങളുടെ വിശ്വാസങ്ങളൊന്നും ഞാൻ ഒരിക്കലും തെറ്റായ രീതിയിൽ അവതരിപ്പിച്ചിട്ടില്ല. നിങ്ങളുടെ വിശ്വാസങ്ങളെയും ആശയങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.” എന്നാണ് മൗലാന ഇപ്പോൾ പറയുന്നത് .

