കഴിഞ്ഞ 10 വർഷത്തിനിടെ ദാരിദ്ര്യത്തിനെതിരെ ഇന്ത്യ വലിയ വിജയം നേടിയിട്ടുണ്ട്. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2011-12 നും 2022-23 നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 171 ദശലക്ഷം, അതായത് 17 കോടിയിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറി. പ്രതിദിനം 180 രൂപയിൽ താഴെ വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം 16.2 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.
ഗ്രാമങ്ങളിലെ കടുത്ത ദാരിദ്ര്യം 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരങ്ങളിൽ 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായും കുറഞ്ഞു.മാത്രമല്ല ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും ഇടയിലുള്ള ദാരിദ്ര്യ വിടവ് 7.7 ശതമാനത്തിൽ നിന്ന് വെറും 1.7 ശതമാനമായി കുറഞ്ഞു.പ്രതിദിനം 3.65 ഡോളർ എന്ന ദാരിദ്ര്യരേഖാ മാനദണ്ഡത്തിലും ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ അടിസ്ഥാനത്തിൽ, ദാരിദ്ര്യം 61.8 ശതമാനത്തിൽ നിന്ന് 28.1 ശതമാനമായി കുറഞ്ഞു, അതായത്, 378 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഉയർന്നു. ഇതിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും വലിയ സംഭാവന നൽകിയത്. എങ്കിലും, ഇന്നും രാജ്യത്തെ കടുത്ത ദരിദ്രരിൽ 54 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.
2021-22 മുതൽ തൊഴിൽ വളർച്ചാ നിരക്ക് ജോലി ചെയ്യുന്ന ജനസംഖ്യയേക്കാൾ വേഗത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. സ്ത്രീകളുടെ തൊഴിൽ നിരക്കും മെച്ചപ്പെട്ടിട്ടുണ്ട്, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി കുറഞ്ഞു, 2017-18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള പുരുഷന്മാരുടെ കുടിയേറ്റം വർദ്ധിച്ചതായും ഗ്രാമപ്രദേശങ്ങളിൽ കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.