- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
- ഗാൽവേ ഇന്റർനാഷണൽ ആർട്ട്സ് ഫെസ്റ്റിവൽ; റെക്കോർഡ് പങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ
ലേഖകന്‍: sreejithakvijayan
ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള റാവെൻ ആഡംസ് എന്ന യുവതിയ്ക്കാണ് ജീവൻ നഷ്ടമായത്. ടിപ്പററി സ്വദേശിനിയാണ്. യോർക്ക് സ്ട്രീറ്റ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 2.40 ഓടെ ആയിരുന്നു സംഭവം. റാവെൻ ആഡംസും പുരുഷ സുഹൃത്തും കൂടി നടന്ന് പോകുകയായിരുന്നുവെന്നാണ് സൂചന. ഇതിനിടെ ഇവരെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പുരുഷ സുഹൃത്ത് സാരമായി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ കാർ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. 22 വയസ്സുള്ള യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
ഡബ്ലിൻ: റഷ്യൻ പൗരന്മാർക്കുള്ള വിസകളിൽ യൂറോപ്യൻ യൂണിയൻ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ബ്ലോക്കിന്റെ ആഭ്യന്തര കാര്യ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഇയു കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ പൗരന്മാർക്ക് നൽകുന്ന വിസകളുടെ എണ്ണം കുറയ്ക്കാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്. നിലവിലെ നിരക്കുകൾ യുക്രെയ്‌നിന് നൽകുന്ന പിന്തുണയുമായി ഒത്തുപോകുന്നില്ല. നിലവിൽ നിരവധി അംഗരാജ്യങ്ങൾ റഷ്യൻ പൗരന്മാർക്ക് വലിയ തോതിൽ വിസ നൽകുന്നുണ്ട്. ഇത് പരിശോധിച്ച് എണ്ണം പരിമിതപ്പെടുത്താൻ ആവശ്യപ്പെടുകയാണെന്നും ബ്രണ്ണർ കൂട്ടിച്ചേർത്തു.
മീത്ത്: കൗണ്ടി മീത്തിൽ ആക്രമണത്തിനിരയായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നാവനിൽവച്ച് കഴിഞ്ഞ മാസം 21 ന് ആയിരുന്നു കൗമാരക്കാരൻ ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കുട്ടി ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 21 ന് വാട്ടർഗേറ്റ് സ്ട്രീറ്റിൽ വച്ചായിരുന്നു കൗമാരക്കാരന് നേരെ ആക്രണം ഉണ്ടായത്. സാരമായി പരിക്കേറ്റ കുട്ടിയെ ദ്രോഗെഡയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ബ്യൂമൗണ്ട് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച ആയിരുന്നു കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ 30 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഡൺഡ്രമിന് സമീപം ആർ505 ൽ ആയിരുന്നു അപകടം ഉണ്ടായത്. 50 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 5.50 നാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് 50 കാരന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡിപിഡി അയർലൻഡ്. ഇതിന്റെ ഭാഗമായി 10 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ വെയർ ഹൗസിംഗ്, ലോജിസ്റ്റിക്‌സ് ശേഷി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് വൻ തുകയുടെ നിക്ഷേപം. ഇതിന്റെ ഫലമായി പുതിയ 200 ഓളം ജോലികൾ സൃഷ്ടിക്കപ്പെടും. കമ്പനിയുടെ ഡെലിവറി, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ഔട്ട് ഓഫ് ഹോം സൊല്യൂഷൻ തുടങ്ങിയ എല്ലാ മേഖലകളിലും വലിയ നേട്ടമാണ് അടുത്തിടെ ഉണ്ടായത്. ഇതേ തുടർന്നാണ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ തീരുമാനം. ഡബ്ലിൻ 22 ലെ നാസ് റോഡിലെ ന്യൂലാൻഡ്സ് ക്രോസിലെ ഗേറ്റ്വേ ലോജിസ്റ്റിക്‌സ് പാർക്കിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വിതരണ കേന്ദ്രമാണ് വൻ 10 മില്യൺ യൂറോ ഉപയോഗിച്ച് നിക്ഷേപിക്കുക. ഓപ്പറേഷൻസ്, ഡ്രൈവർമാർ, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിലായിരിക്കും പുതിയ 200 ജോലികൾ എന്ന് ഡിപിഡി പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഗതാഗത നിയന്ത്രണം. യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വിവിധയിടങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നിയന്ത്രണങ്ങൾ നിലവിൽവന്നത്. ഇത് ഇന്നും നാളെ ഉച്ചവരെയും തുടരും. പരിപാടികളുടെ ഭാഗമായി വിവിധ യോഗങ്ങളും മറ്റ് ചടങ്ങുകളും ഡബ്ലിൻ കാസിൽ ഉൾപ്പെടെയുള്ളവിടങ്ങളിൽ നടക്കും. ഇതിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രകൾ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം. മെറിയോൺ റോഡ്, മെസ്പിൽ റോഡ്, ലീസൺ സ്ട്രീറ്റ്, സെന്റ് സ്റ്റീഫൻസ് ഗ്രീൻ, കെവിൻ സ്ട്രീറ്റ്, ബ്രൈഡ് സ്ട്രീറ്റ്, അനുബന്ധ റോഡുകൾ എന്നീ മേഖലകളെ ആയിരിക്കും പ്രധാനമായും നിയന്ത്രണം ബാധിക്കുക. ഇന്ന് വൈകീട്ട് അൽപ്പനേരത്തേയ്ക്ക് ഈ റോഡുകളിൽ നിയന്ത്രണം പിൻവലിക്കും. ഡബ്ലിൻ കാസിലിനും ഡബ്ലിൻ പോർട്ടിനും ഇടയിൽ നാളെ വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ കൂടുതൽ നിയന്ത്രണങ്ങളും അടച്ചിടലുകളും ഉണ്ടാകും.
ഡബ്ലിൻ: അയർലൻഡിൽ ഇ-സ്‌കൂട്ടറുകളിൽ നിന്നും വീണ് തലച്ചോറിന് പരിക്കേൽക്കുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലൻഡ് വ്യക്തമാക്കുന്നത്. ഇവരിൽ പലരുടെയും തലച്ചോറിനേറ്റ പരിക്ക് ജീവിതകാലം മുഴുവൻ ബാധിക്കുന്നതാണെന്നും സിഎച്ച്‌ഐ വ്യക്തമാക്കുന്നു. 2024 ജൂൺ മുതൽ 2025 മെയ് വരെ ഇ-സ്‌കൂട്ടറിൽ നിന്നും വീണ് തലച്ചോറിന് പരിക്കേറ്റ 12 പേർക്കാണ് ടെമ്പിൾ സ്ട്രീറ്റിലെ സിഎച്ച്‌ഐ ചികിത്സ നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 18 പേരാണ് പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സ തേടി. ഈ വർഷം മെയ് വരെ ഏഴോളം പേർ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും സിഎച്ച്‌ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ അധിനിവേശ മേഖലകളുമായുള്ള വ്യാപാരം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം. ഇതുമായി ബന്ധപ്പെട്ട ബില്ല ഒയിറിയാച്ച്റ്റാസിന്റെ ഇരുസഭകളും പാസാക്കി. ബില്ല് ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിൽവരും. ബുധനാഴ്ചയാണ് ബില്ല് സീനാട് പാസാക്കിയത്. പലസ്തീനിലെ ഇസ്രായേൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായി നിരോധിക്കുന്നതാണ് ബില്ല്. 2024 ജൂലൈയിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക സമിതിയുടെ അഭിപ്രായത്തോട് ചുവടുപിടിച്ചുകൊണ്ടാണ് അയർലൻഡ് സുപ്രധാന ബില്ലുമായി രംഗത്ത് എത്തിയത്. 2018 ലെ ഒക്യുപ്പൈഡ് ടെറിട്ടറി ബില്ലിന് പകരമായിട്ടാണ് ഈ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.
ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ട്രാഡ്ബള്ളിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാൾ ഒഫാലിയിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്. 85,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ്, 35,000 യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ, 2400 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് റൈസിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
ഡബ്ലിൻ: തൊഴിൽ നഷ്ടമാകുമോയെന്ന ഭീതിയിൽ പ്രമുഖ വിമാനക്കമ്പനിയായ എയർലിംഗസിലെ ജീവനക്കാർ. വിമാന ശേഷിയിൽ ആറ് ശതമാനം കുറവുവരുത്താനുള്ള എയർ ലിംഗസിന്റെ തീരുമാനമാണ് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത്. ഇതോടെ 500 ഓളം ജോലികൾ നഷ്ടമാകാൻ സാധ്യതയുണ്ട്. ശേഷി കുറയ്ക്കാൻ പദ്ധതിയിടുന്നതായി എയർലിംഗസ് തന്നെയാണ് വ്യക്തമാക്കിയത്. ചിലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായിട്ടാണ് ആറ് ശതമാനം ശേഷി വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ ഹെഡ് ഓഫീസിലെ 290 തസ്തികകളും 140 ക്യാബിൻ ക്രൂ തസ്തികകളും വെട്ടിക്കുറയ്ക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 70 ഓളം പൈലറ്റ് തസ്തികകളെയും ഇത് ബാധിക്കുമെന്നും സൂചനയുണ്ട്. വിഷയത്തിൽ തൊഴിലാളികളുമായി വിമാനക്കമ്പനി ചർച്ചകൾ നടത്തിവരികയാണ്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
