ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് യുഎസ് നാടുകടത്തിയ 11 ഇന്ത്യക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഡങ്കി റൂട്ടുകൾ വഴി ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ആളുകളെ അനധികൃതമായി കുടിയിറക്കുന്നതിന് സൗകര്യമൊരുക്കുന്ന ഏജന്റുമാരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.
പഞ്ചാബിൽ നിന്നുള്ള പത്ത് പേർക്കും ഹരിയാനയിൽ നിന്നുള്ള ഒരാൾക്കും ഇഡി നോട്ടീസ് അയച്ചു. ഇഡിയുടെ ജലന്ധർ ഓഫീസിൽ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
നിയമവിരുദ്ധ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാർക്കെതിരായ കേസിന്റെ ഭാഗമായാണ് അന്വേഷണം. അതേസമയം, സൈനിക വിമാനങ്ങൾ ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് യുഎസ് നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.ഉയർന്ന ചെലവ് മൂലമാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. യുഎസ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നാടുകടത്തലിനായി അവസാനമായി ഒരു സൈനിക വിമാനം ഉപയോഗിച്ചത് മാർച്ച് 1 നാണ്. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷമാണ് യുഎസ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങിയത്.