ആലപ്പുഴ : കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത് . കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും . ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് സമുദായത്തിനു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘ ഞാനൊരു സാധാരണക്കാരനാണ് . പക്ഷെ സാമൂഹ്യനീതിയ്ക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് . അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് ഞാൻ പറയും. 24 മണിക്കൂറും ജാതി മാത്രം പറയുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത് . എന്നെ സമുദായം ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അപ്പുറം മറ്റൊരു കസേരയും ഞാൻ ആഗ്രഹിച്ചിട്ടില്ല . കേരളത്തില്‍ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിർദേശം ചെയ്തിട്ടുള്ളത്. അതില്‍ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന നൽകിയില്ലെന്ന് പറഞ്ഞപ്പോൾ മുസ്ലീങ്ങളെല്ലാം എനിക്കെതിരായി രംഗത്തിറങ്ങി . നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.
ഈഴവരുടെ സംഘടിതശക്തിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ നമുക്കും വേണ്ടെ അധികാരത്തിലുള്ള അവകാശം. അത് ഇടതുപക്ഷവും, വലതുപക്ഷവും തന്നില്ലെങ്കില്‍ അത് തുറന്നുപറഞ്ഞ ഞാന്‍ വര്‍ഗീയവാദിയാണോയെന്നും അദ്ദേഹം ചോദിച്ചു. പറയാതിരുന്നാല്‍ ഇതൊക്കെ ആരാണ് തരാന്‍ പോകുന്നത്-വെള്ളാപ്പള്ളി ചോദിച്ചു.

