ന്യൂഡൽഹി ; ജന്ദർമന്ദറിൽ നടന്ന പ്രതിഷേധത്തെ ബംഗ്ലാദേശിലും നേപ്പാളിലും നടന്ന പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുന്നതിനെ എതിർത്ത് സിജെപി നേതാവ് അഭിജിത് ദിപ്കെ . ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചുള്ള പ്രതിഷേധത്തെ ന്യായീകരിച്ച ദിപ്കെ, പോലീസ് നടപടി ഉണ്ടായിരുന്നിട്ടും പ്രകടനക്കാർ സമാധാനം പാലിച്ചുവെന്നും വാദിച്ചു.
“ബംഗ്ലാദേശിലും നേപ്പാളിലും നടന്ന പ്രതിഷേധങ്ങൾ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്നു; ഞങ്ങൾ വ്യത്യസ്തരാണ്.ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെ ഞങ്ങൾ ഭരണഘടന പിന്തുടരുന്നുണ്ടെന്നും ഞങ്ങളുടെ പ്രകടനം സമാധാനപരമായി നടത്തുന്നുണ്ടെന്നും ഞങ്ങൾ കാണിച്ചു. ബംഗ്ലാദേശിലെയും നേപ്പാളിലെയും പ്രതിഷേധങ്ങൾക്ക് സമാന്തരമായി ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് ചിലർ. “ ദിപ്കെ പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച 2024 ലെ ബംഗ്ലാദേശിലെ പ്രക്ഷോഭവുമായി ഡൽഹി പ്രതിഷേധത്തെ ബന്ധപ്പെടുത്തി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്ത് വന്നിരുന്നു. ഇതിനെയും ദിപ്കെ നിരസിച്ചു. പ്രതിഷേധ മാതൃകകൾക്കായി ഇന്ത്യ പുറത്തേക്ക് നോക്കേണ്ടതില്ലെന്നാണ് ദിപ്കെ പറഞ്ഞത്.
“ലോകം പ്രതിഷേധിക്കാൻ പ്രചോദനം സ്വീകരിക്കുന്ന മഹാത്മാഗാന്ധി ഉള്ളപ്പോൾ നമുക്ക് ബംഗ്ലാദേശിനെയോ നേപ്പാളിനെയോ നോക്കേണ്ടതില്ല. ഡൽഹി പ്രകടനത്തിനിടെ പോലീസ് നടപടി കാരണം ചിലർ ബംഗ്ലാദേശിലെയും നേപ്പാളിലെയും പ്രതിഷേധങ്ങളുമായി സാമ്യം കാണിച്ചിരിക്കാം. ഇന്ത്യയിലെ വിദ്യാർത്ഥികൾ അക്രമാസക്തരോ ആക്രമണകാരികളോ ആയിരുന്നില്ല. അവർ സംയമനം പാലിച്ചു, ജന്തർ മന്തറിൽ സമാധാനപരമായി ഇരുന്നു,” ദിപ്കെ പറഞ്ഞു.
“തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസത്തെ പ്രധാന അജണ്ടയാക്കുന്നില്ലെങ്കിൽ, നിങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. നൂറുകണക്കിന് കോടി രൂപ ചെലവഴിച്ച് നിങ്ങൾക്ക് എംപിമാരെയും എംഎൽഎമാരെയും വിലയ്ക്ക് വാങ്ങാം, എന്നാൽ നീറ്റ് ഇരകളുടെയും അവരുടെ ബന്ധുക്കളുടെയും കാര്യത്തിൽ അവർ മാനദണ്ഡങ്ങൾ നോക്കുന്നു. സർക്കാർ എത്രയും വേഗം ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണം, അല്ലെങ്കിൽ ഞങ്ങൾ മറ്റൊരു പ്രക്ഷോഭം ആരംഭിക്കും,” എന്നും ദിപ്കെ പറഞ്ഞു.

