ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി .തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസിൽ നാല് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത് . മകനെ തിരികെ ഏൽപ്പിക്കാൻ ഇന്നലെ ആറാട്ട്പുഴയിലെ ഭാര്യ വീട്ടിലെത്തി. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു.
ഭാര്യയുടെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു . തുടർന്ന് കുഴഞ്ഞു വീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിഷ്ണു ഹൃദ്രോഗിയാണെന്നായിരുന്നു ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത് . ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞത്.