ഫ്ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ ലാൻഡ് ചെയ്തത്. തുടർന്ന് സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്കെത്തി നാല് ബഹിരാകാശ സഞ്ചാരികളെയും പേടകത്തിന് പുറത്തെത്തിച്ചു.
ഒരുനിമിഷം നിവർന്നുനിൽക്കാൻ അനുവദിച്ച ശേഷമാണ് നാലുപേരെയും സ്ട്രെച്ചറിൽ കപ്പലിലേക്ക് മാറ്റിയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ ഞങ്ങൾ അത്യന്തം സന്തോഷവാന്മാരാണെന്ന് നാസ പ്രതികരിച്ചു.
പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു.
ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പും അര്‍പ്പണബോധവും പരിശ്രമവും കൊണ്ട്, ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും അതിര്‍നരന്പുകൾ ഭേദിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ് എന്നും പെട്രോ കൂട്ടിച്ചേർത്തു.
ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.
ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.