ഹൈദരാബാദ് : തെലങ്കാനയെ നടുക്കിയ ദുരഭിമാനകൊലയിലെ പ്രതികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി . ശേഷിക്കുന്ന ആറ് പ്രതികൾക്ക് നൽഗൊണ്ടയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവും വിധിച്ചു. പെരുമല്ല പ്രണയ് കുമാർ എന്ന ദളിത് യുവാവിനെയാണ് ഭാര്യയുടെ പിതാവ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്.
ഗുണ്ടാസംഘത്തിൽപ്പെട്ട സുഭാഷ് ശർമ്മയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഐപിസി സെക്ഷൻ 302, 120 ബി, 109, 1989, ഇന്ത്യൻ ആയുധ നിയമം1959 എന്നിവ പ്രകാരമാണ് ശിക്ഷ.
2018 സെപ്റ്റംബർ 14 നാണ് സംഭവം . അഞ്ച് മാസം ഗർഭിണിയായ ഭാര്യ അമൃത വർഷിണി, അമ്മ പ്രേമലത എന്നിവരോടൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് അമൃതയുടെ അച്ഛൻ മാരുതി റാവു ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകൾ പ്രണയ് കുമാറിനെ വധിച്ചത് .
ജാതിയിൽ താണ യുവാവിനെ മകൾ വിവാഹം കഴിച്ചതിൻ്റെ പകയാണ് അമൃതയുടെ അച്ഛൻ മാരുതി റാവുവിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. കേസിൽ അമൃതയുടെ അച്ഛനും സഹോദരനും ഗുണ്ടകളുമടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മാരുതി റാവു അമൃതയെ ഫോൺ ചെയ്ത് ഗർഭം അലസിപ്പിച്ച് വീട്ടിലേക്ക് തിരികെച്ചെല്ലാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമൃത ഇതിന് വിസമ്മതിച്ചതിനെതുടർന്നായിരുന്നു കൊലപാതകം.
മാരുതി റാവു അറസ്റ്റിലായെങ്കിലും പിന്നീട് 2020 ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. വിവാഹവാർഷിക ദിനത്തിൽ അമൃത ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. പ്രണയിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു അമൃതയുടെ താമസം.