ന്യൂഡൽഹി ; നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിൽ പിടിയിലായ പി.വി. കുൽക്കർണി പൂനെയിലെ തന്റെ വസതിയിൽ “സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ” നടത്തിയിരുന്നതായി സിബിഐ. ക്ലാസുകൾക്കിടെ യഥാർത്ഥ ചോദ്യപേപ്പറുകളുമായി സാമ്യമുള്ള ചോദ്യങ്ങൾ, ആൻസർ ഓപ്ഷനുകൾ, ശരിയായ ഉത്തരങ്ങൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മറ്റൊരു പ്രതിയായ മനീഷ വാഗ്മാരെയുടെ സഹായത്തോടെയാണ് കുൽക്കർണി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടിരുന്നത്.
കുൽക്കർണി വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ് സെഷനുകൾ സംഘടിപ്പിച്ചിരുന്നു . ഈ സമയത്താണ് ചോദ്യങ്ങൾ, ഉത്തര ഓപ്ഷനുകൾ, ശരിയായ ഉത്തരങ്ങൾ എന്നിവ പറഞ്ഞുകൊടുത്തിരുന്നത്. വിദ്യാർത്ഥികൾ അവരുടെ നോട്ട്ബുക്കുകളിൽ ഇവ പകർത്തി എഴുതിയിരുന്നു . അന്വേഷണത്തിനിടെ കണ്ടെടുത്ത കൈയെഴുത്തു കുറിപ്പുകൾ മെയ് 3 ന് നടന്ന നീറ്റ്-യുജി 2026 പരീക്ഷയിലെ യഥാർത്ഥ കെമിസ്ട്രി ചോദ്യപേപ്പറുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സിബിഐ കണ്ടെത്തി.
മഹാരാഷ്ട്രയിലെ ലാത്തൂർ നഗരത്തിലെ പ്രാദേശിക കോളേജിൽ നിന്ന് വിരമിച്ച കെമിസ്ട്രി പ്രൊഫസറാണ് കുൽക്കർണി. നാല് വർഷം മുൻപാണ് അദ്ദേഹം കോളേജിൽ നിന്ന് വിരമിച്ചത്. നീറ്റിനുള്ള കെമിസ്ട്രി ചോദ്യപേപ്പറുകൾ രൂപപ്പെടുത്തുന്ന കമ്മിറ്റി അംഗമായിരുന്നു.
നീറ്റ്-യുജി 2026 പേപ്പർ ചോർച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള പ്രമുഖ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെയും ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി, ശിവ്നഗർ പ്രദേശത്തെ രേണുകായ് കെമിസ്ട്രി ക്ലാസ് (ആർസിസി) ഡയറക്ടർ ശിവരാജ് മൊട്ടെഗാവ്കറുടെ വസതിയും സിബിഐ സംഘം സന്ദർശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തതായും ഇവ ഫോറൻസിക് വിശകലനത്തിന് വിധേയമാക്കുമെന്നും സിബിഐ അറിയിച്ചു.
ലാത്തൂരിൽ സ്ഥിതി ചെയ്യുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു.

