പാലക്കാട് : പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് നിന്ന് ഒരാഴ്ച മുൻപ് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ വച്ച് കണ്ടെത്തി. ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചാമരാജനഗറിലെ ഫാംഹൗസിൽ താമസിക്കുന്ന കുടുംബത്തെ കണ്ടെത്തിയത്.
തിരച്ചിലിന്റെ ഭാഗമായി 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കുടുംബത്തെ കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലേക്കാണ് അവർ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 36 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത കാരണം കുടുംബം കേരളം വിട്ടതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
തിരോധാനവുമായി ബന്ധപ്പെട്ട കാരണങ്ങൾ അറിയാൻ പോലീസ് കുടുംബത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, അന്വേഷണ സംഘം അവരുമായി കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽക്കാരോട് പറഞ്ഞ ശേഷമാണ് കുടുംബം നാടുവിട്ടത് . എന്നാൽ അത് കള്ളമാണെന്ന് മനസിലാക്കിയ അയൽക്കാരാണ് വിവരം ഇവരുടെ ബന്ധുക്കളെ അറിയിച്ചത്.
പരാതിയെത്തുടർന്ന്, ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൂവരും കയറിയ പിക്കപ്പ് വാൻ കർണാടകയിലേക്കുള്ള വഴി പോകുന്നതായി സിസിടിവിയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

