കൊച്ചി: നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇന്ന് നടന്മാരായ പൃഥ്വിരാജ് മ് ദുൽഖർ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത് . കോഴിക്കോട്, മലപ്പുറത്ത് നിന്ന് 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകൾക്ക് പുറമേ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് ദുൽഖറിന് സമൻസ് അയച്ചു.
പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവരും. ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് റെയ്ഡുകൾ നടത്തിയത്. സംഭവം വിശദീകരിക്കാൻ കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണും.
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽ പെടുന്നതുമായ 150 ഓളം വാഹനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡുകൾ . ഇതിൽ 20 ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നേരത്തെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ലാൻഡ് ക്രൂയിസർ, ലാൻഡ് റോവർ എന്നിവയായിരുന്നു കടത്തൽ വാഹനങ്ങൾ. വാഹനങ്ങൾ കടത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ നിന്നുള്ള വിവരത്തെത്തുടർന്ന്, മോട്ടോർ വാഹന വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഭൂട്ടാൻ വാഹനങ്ങൾ വാങ്ങിയ ചിലരെ തിരിച്ചറിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലേലത്തിന് വച്ചിരിക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിലൂടെ ഈ സംഘം പണം സമ്പാദിക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 10 ലക്ഷം രൂപയ്ക്കും 3 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 30 ലക്ഷം രൂപയ്ക്കും വിറ്റതായി കണ്ടെത്തി.

